തൊഴിലാളികൾ പട്ടിണിയിൽ.
തൊഴിലുറപ്പ് പദ്ധതി എസ്‌റ്റിമേറ്റ് അംഗീകാരം ലഭിക്കാത്തതു പ്രശ്നം.
✍🏻 ജോബി മാത്യു
ചക്കിട്ടപാറ: പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി അവതാളത്തിലായതോടെ നൂറു കണക്കിനു കുടുംബങ്ങൾ പട്ടിണിയിലായി.
കഴിഞ്ഞ വർഷം 12 കോടി രൂപയുടെ പ്രവൃത്തി നടത്തിയ പഞ്ചായത്തിൽ ഈ സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ നാമമാത്രമായ പ്രവൃത്തികളാണു പൂർത്തീകരിച്ചത്.
തൊഴിലുറപ്പ് പദ്ധതിയിൽ വാർഡിൽ ഒരു കുടുംബത്തിന് 20 തൊഴിൽ മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കാലവർഷവും, പ്രകൃതിക്ഷോഭം നിമിത്തവും ജോലിയില്ലാതെ ഒട്ടേറെ കുടുംബങ്ങൾ പട്ടിണിയിലാണ്.
ഏക വരുമാന മാർഗമായിരുന്ന തൊഴിലുറപ്പ് പദ്ധതി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതി സന്ധിയിലാണ്.
പഞ്ചായത്ത് തലത്തിൽ പ്രവൃത്തി എസ്‌റ്റിമേറ്റ് തയാറാക്കുന്നതിൽ കാലതാമസം നേരിട്ടതായി ജനപ്രതിനിധികൾ പറയുന്നു .ലോക്സഭ തിരഞ്ഞെടുപ്പും
ഓഡിറ്റുമാണ് പ്രശ്നമായതെന്ന് ഉദ്യോഗസ്ഥരുടെ വാദം.
പഞ്ചായത്ത് തയാറാക്കി ജില്ലാഓഫിസിൽ നൽകിയിരിക്കുന്ന 35
പദ്ധതികളുടെ എസ്റ്റിമേറ്റ് അംഗീകാരം ലഭിക്കാനുണ്ട്. എസ്റ്റിമേറ്റിന്
അംഗീകാരം ലഭിക്കാൻ ജില്ലാ ഓഫിസിനു മുൻപിൽ ജനപ്രതിനിധികൾ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
2024-25 വർഷത്തിലെ പ്രവൃത്തിയുടെ 12% മാത്രമാണ് 6 മാസം കൊണ്ട് പൂർത്തീകരിച്ചതെന്നാണു അറിയുന്നത്. കഴിഞ്ഞവർഷങ്ങളിൽ ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തിലാണ് പ്രവൃത്തി ഇപ്പോൾ വൈകുന്നത്.