കരിയാത്തുംപാറ ഉഷാറാകും
✍🏻നിസാം കക്കയം
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ അസൗകര്യങ്ങൾക്ക് പരിഹാരമാവുന്നു. തോണിക്കടവ് വ്യൂ ടവർ പെയിന്റിങ്, കേബിൾസ്റ്റോൺ പ്രവൃത്തി, ദിശാബോർഡ്, പുന്തോട്ടനവീകരണം, ഓവുചാൽ നവികരണം എന്നീ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും. കുട്ടികളുടെ പാർക്കിലേക്ക് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കെ.എം. സച്ചിൻദേവ് എം.എൽ.എ. ചെയർമാനും കളക്ടർ വൈസ് ചെയർമാനുമായുള്ള ടൂറിസം മാനേജ്‌മെൻ്റ് കമ്മിറ്റിക്ക് കീഴിലാണ് കരിയാത്തുംപാറ - തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ. കുറ്റ്യാടി ജലസേചനപദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറാണ് കൺവീനർ. ടൂറിസ്റ്റ് കേന്ദ്രത്തിൽ ആവശ്യമായ പാർക്കിങ്, ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനേക്കുറിച്ചും പ്രദേശത്തെ തകർന്ന റോഡുകളെക്കുറിച്ചും മാതൃഭൂമിവാർത്ത നൽകിയിരുന്നു.
ടോയ്‌ലറ്റ് സൗകര്യമൊരുങ്ങുന്നു
ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ ശൗചാലയ സൗകര്യമില്ലാത്തതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമാവും, പഞ്ചായത്തിനു കീഴിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപം ടോയ്ലറ്റ് ടാങ്ക് നിർമാണപ്രവൃത്തി നടക്കുന്നുണ്ട്. കൂടുതൽ ശൗചാലയങ്ങൾ ഇതിനോടനുബന്ധിച്ച് തയ്യാറാകും.
മഴ കുറയുന്നതോടെ റോഡ് നിർമാണം ആരംഭിക്കും
തകർന്ന് യാത്ര ദുസ്സഹമായ തോണികടവ് - കരിയാത്തുംപാറ റോഡിന് ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണി തുടങ്ങിയിരുന്നില്ല. കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുൾപ്പെടെ ദിവസേന നൂറുണക്കിന് വിനോദസഞ്ചാരികളുടെയടക്കം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി പണി പൂർത്തീകരിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണക്കരാർ എടുക്കുകയും സൈറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു.
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ നിലവിൽ തോണിക്കടവ് - കരിയാത്തും പാറ റോഡിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജൽജീവൻ പ്രവൃത്തി പൂർത്തിയാവുന്നതോടുകൂടി മഴകുറയുന്ന സാഹചര്യത്തിൽ റോഡ് നിർമാണം ആരംഭിക്കാനാവശ്യമായ ന പടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്തംഗം റംസീന നരിക്കുനി അറിയിച്ചു.
അധികൃതർ സ്ഥലം സന്ദർശിച്ചു
പാത്ത് വേ, വ്യൂ പോയിന്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, റിസർവോയറിലേക്ക് റാംപ് ഉൾപ്പെടെ നടപ്പാക്കുമെന്ന് സ്ഥലം സന്ദർശിച്ചശേഷം അധികൃതർ അറിയിച്ചു. പ്രവൃത്തികൾ സംബന്ധിച്ച് വിശദമായ പ്രോജക്ട് തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്‌സിക്യൂട്ടി വ് എൻജിനിയർ യു.കെ. ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.കെ. ബിജു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
പാർക്കിങ്സൗകര്യം വിപുലീകരിക്കുന്നു
കരിയാത്തും പാറയിലെത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു വാഹനപാർക്കിങ്ങിനുള്ള സൗകര്യക്കുറവ്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ റോഡിൻ്റെ ഇരുവശവും സഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിടുന്നതു കാരണം മറ്റുവാ ഹനങ്ങൾ കടന്നുപോകുമ്പോൾ സൈഡ് കൊടുക്കാൻ ഇടമില്ലാതെ കുരുക്കിൽപ്പെടുന്നത് പതിവായിരുന്നു.
ഗതാഗതക്കുരുക്കിന് പ്രധാനകാരണം പാർക്കിങ് സൗകര്യമില്ലാത്ത തായതിനാൽ ഇറിഗേഷൻ വകുപ്പിൻ്റെ സ്ഥലത്ത് വെള്ളം കയറാത്ത മേഖലയിൽ മണ്ണും ക്വാറി അവശിഷ്ടവും ഇട്ട് ഗതാഗത സൗകര്യമൊരുക്കാനുള്ള നടപടികൾ ടൂറിസം മാനേജ്‌മെൻ്റ് കമ്മിറ്റി ആരംഭിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി. ഇതിനായി പതിനാലുലക്ഷം രൂപയാണ് നീക്കിവെച്ചത്. പതിനെട്ട് ലക്ഷം രൂപ ഓവുചാൽ നിർമാണത്തിനും നീക്കിവെച്ചിട്ടുണ്ട്.