ചക്കിട്ടപാറ: 9ന് സൗദിയിലെ അൽ ബഹ പ്രവിശ്യയിൽ വാഹനാപകടത്തിലാണ് ജോയൽ തോമസ് (28)മരിച്ചത്. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.ജോയലിനെ കൂടാതെ ഉത്തരപ്രദേശ് സ്വദേശി മുക്കറം ഇസ്ലാംമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.വിരൽ അടയാളം മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഉത്തരപ്രദേശ് സ്വദേശിയുടെയും സുഡാൻ പൗരന്റെയും സഹോദരന്മാർ ഡി ൻ എ പരിശോധനക്കായി സാമ്പിളുകൾ കഴിഞ്ഞ ദിവസം കൊടുത്തിരുന്നു. ജോയലിന്റെ സഹോദരൻ ജോജി ഞായറാഴ്ച വൈകിട്ട് സൗദിയിൽ എത്തും. തിങ്കളാഴ്ച സാമ്പിൾ ശേഖരിക്കാനുള്ള പൂർത്തിയായി വരുന്നതായി അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിൻ കൺവീനറുമായ പന്തളം ഷാജി അറിയിച്ചു.
ജോയലിന്റെ ബന്ധു ജോഫിൻ ജോണിനും ജോഫിന്റെ സുഹൃത്ത് എബിനുനൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബത്തെ സഹായിക്കുന്നത് പന്തളം ഷാജിയാണ്.
മൃതദേഹങ്ങൾ നിലവിൽ അൽ ബഹ പ്രാവിശ്യയിലെ അൽ കറാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.