കണ്ണേട്ടന്റെ ചായപ്പീടിക. കൊള്ളാലോ.. ഊൺ തയ്യാർ..നല്ല പൊരിച്ച മീനിൻ്റെ മണം..
വഴിയരികിലെ നാടൻ ചായപ്പീടികക്കരികെ സ്കൂട്ടറൊതുക്കി നിർത്തിയ ശേഷം ബക്കറ്റിലെ ചിരട്ടയിൽ വെള്ളമെടുത്ത് കൈയ്യും മുഖവും കഴുകി അയാൾ ഊണു കഴിക്കാനായി നോക്കവെയാണ് അലമാരയിലെ ആവിനിറഞ്ഞ ഗ്ലാസ്സിലൂടെ പഴം പൊരിയും ബോണ്ടയും ശ്രദ്ധയിൽ പെട്ടത്..
അപ്പാ..എനിച്ച് രണ്ടു പഴം പൊരി വാങ്ങണേ..
അപ്പാ...രണ്ട് ബോണ്ട എനിച്ചും..
മക്കടെ വാക്കുകൾ അയാളോർത്തു. വിശന്നിട്ടാണെവയ്യ..ഊണു കഴിക്കണം..കൈയ്യിലാണേ ഊണു കഴിക്കാനുള്ള കാശു മാത്രം.. ഊണു കഴിക്കുവല്ലേ.. ഇല ഇടട്ടേ.. വേണ്ട.. ഊണു കഴിച്ചതാ.. ഒരു ഗ്ലാസ് ചുടുവെള്ളം തരാവോ... പിന്നെ രണ്ടു പഴംപൊരിയും രണ്ടു ബോണ്ടയും മക്കക്കാ...
ഈ അപ്പനെ കൊണ്ടു മടുത്തു. ചപ്പാത്തിയും മസാലക്കറിയും കഴിച്ചാലെന്താ..
എടാ.. എപ്പോഴും ഇതുതന്നെയാ... കുറച്ചു ചൂടു കഞ്ഞി കുടിക്കാൻ കൊതിയാകുവാ..
കഞ്ഞി.. കുഞ്ഞി..അവൾക്കും എനിക്കും സമയത്തിന് ജോലിക്കു പോണം. അതുകൊണ്ടാ പേക്കറ്റു ചപ്പാത്തി കടേന്നു വാങ്ങിയേ..
കറി അവളുണ്ടാക്കി തന്നതു തന്നെ ഭാഗ്യം. അപ്പൻ പറയുന്ന പോലെ കഞ്ഞി.. കപ്പ.. എന്നു പറയുമ്പോ ഒണ്ടാക്കിതരാൻ ഇതു ഹോട്ടലല്ല.. അപ്പന്റെ വാശിയും മൂത്തു..അപ്പനും മൂത്തു.. കിട്ടുന്നതു തിന്നിട്ട് കെടന്നൊറങ്ങാൻ നോക്ക്..എണ്ണയും കൊഴമ്പും മരുന്നും വണ്ടിയുമായി അപ്പ നെന്തൊരു ചെലവാ..
അമ്മ അടുപ്പിലെ കനലൂതിവാടിയതും
അപ്പൻ പൊരിവെയിലേറ്റു പൊരിഞ്ഞതും മക്കൾ മറന്നുപോയിരിക്കുന്നു.
കാലം മാറി മക്കളുടെ ജീവിത രീതിമാറി..
അപ്പന്റെ സ്കൂട്ടറിൻ്റെ
ശബ്ദംകേട്ട് മൽസരിച്ചോടി വന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടിയ മക്കളാരും ഇന്ന് ഓടിവരാതായി..കൊണ്ടുവന്ന സാധനങ്ങളെല്ലാം അപ്പൻതന്നെ യെടുത്ത് അടുക്കളയിലെത്തിക്കേണ്ടിയിരിക്കുന്നു.
അപ്പൻ്റെയും അമ്മയുടെയും കളികൂട്ടുകാരായി തൊടിയിലും തോട്ടിലും കളിച്ചു തിമർത്തുനടന്ന മക്കൾ കൈയ്യിലൊതുങ്ങിയ ഒരു ചെറിയ ഫോണിലൂടെ വലിയ ലോകത്തെകാണാൻ തുടങ്ങിയതോടെ..
അവർ മുതിർന്നതോടെ..
മാതാപിതാക്കളുടെ വാക്കുകളേക്കാൾ കൂട്ടുകാരുടെ വാക്കുകളിലേക്ക് മാത്രമായി അവർ ഒതുങ്ങി..
ചെറിയ ക്ലാസ്സിലേക്ക് മക്കളെകൊണ്ട് ഏതു കേറ്റവും കയറി മിന്നൽ വേഗത്തിൽ പാഞ്ഞ അപ്പൻ്റെ കുതിരയായ അടിപൊളി സ്കൂട്ടർ ഇന്ന് മക്കൾക്ക് പാട്ടവണ്ടി.. അല്ല ആക്രിവണ്ടി..
അപ്പൻ കൊണ്ടുവരുന്ന പഴംപൊരിയേക്കാൾ.. ബോണ്ടയേ ക്കാൾ അമ്മ ഉരുട്ടിത്തരുന്ന പോഷകം നിറഞ്ഞ ഭക്ഷണ ത്തെക്കാൾ ടൗണിലെ ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ തേടി മക്കൾ കുതിച്ചു തുടങ്ങി.. അവർക്കു വേണ്ടത് വീട്ടിലെ ഭക്ഷണമല്ല. കൂട്ടിലെ ഭക്ഷണമാണ്. അമ്മയുടെ കൈപുണ്യം എന്നേ അവർ തട്ടി മാറ്റിയിരിക്കുന്നു..
മക്കൾക്ക് ഗൂഗിൾപേ ചെയ്യാനുള്ള ബാങ്കുകളായി മാത്രം ഇന്നു മാതാപിതാക്കൾ മാറിയിരിക്കുന്നു. മക്കൾ പറയുമ്പോ പറയുമ്പോ കാശു കൊടുക്കാൻ കഴിയാതെ വീട്ടുകാരുടെയും കൂട്ടുകാരുടെയും ബാങ്കുകളിൽ നിന്ന് നാണം കെട്ട് വായ്‌പ വാങ്ങി മക്കളെ തീറ്റിപോറ്റുന്ന പാവം മാതാപിതാക്കൾ. സ്വന്തം തൊടിയിൽ ചക്കയും, മാങ്ങയും, പേരക്കയും, കൈതചക്കയും പഴുത്തു കെടക്കുമ്പോൾ ഐസ്ക്രീം പാർലറിൽ കയറി മാംഗോ ഷെയിക്കടിച്ച് അപ്പനോടൊ അമ്മയോടോ ഗൂഗിൾപേ ചോദിക്കുന്ന നമ്മുടെ പൊന്നു മക്കൾ..
പറമ്പിൽ വിളഞ്ഞു കിടക്കുന്ന കൊക്കോയോ കശുവണ്ടിയോ പറിച്ചെടുത്തു കൊണ്ടുപോയി വിറ്റ് കാശെടുത്തോ എന്ന് പറ ഞ്ഞാലും അതൊക്കെ വലിയ ബുദ്ധിമുട്ടായി കണ്ട് ഒഴിഞ്ഞു മാറി അപ്പന്റെ ഗൂഗിൾപേയുടെ സുഖത്തിൽ മാത്രം ജീവിക്കുന്ന മക്കളുടെ ലോകം. മാതാപിതാക്കൾ ശമ്പളക്കാരെങ്കിലോ.. ഓരോരോ കാരണങ്ങൾ പറഞ്ഞ് കാശടിച്ചുമാറ്റി മാത്രം
ജീവിക്കുന്ന മക്കൾ വേറെയും.
അദ്ധ്വാനിക്കാതെ കിട്ടുന്ന കാശിന് കടലാസിൻ്റെ വെലപോലും കൽപ്പിക്കാതെ ഇതിൽ അപ്പൻ്റെ വിയർപ്പിൻ്റെ ഉപ്പുണ്ടെന്നും അമ്മയുടെ ത്യാഗത്തിൻ്റെ രുചിയുണ്ടെന്നും മക്കൾ തിരിച്ച റിയാതെ പോയിരിക്കുന്നു.
വിശന്ന വയറുമായി ചായപ്പീടികയിൽ കേറി ഒരു പൊറോട്ടയും വാങ്ങി അതിലിത്തിരി ചാറുമൊഴിച്ച് തിന്ന് വയറുനിറേ ചൂടു വെള്ളവും കുടിച്ചിറക്കി മക്കൾക്കുവേണ്ടി സമ്പാദിച്ചു കൂട്ടുന്ന കുറെ മാതാപിതാക്കൾ അങ്ങിനെയും..
വീട്ടിലെ പട്ടിക്ക് കൂട്ടിലെ മാതാപിതാക്കളെക്കാൾ സംരക്ഷണം കൊടുക്കുന്ന പുതുതലമുറ.
ചുരുണ്ട മുടിയുള്ളവർക്ക് നീളൻ മുടിയാക്കണം. നീളൻ മുടിയുള്ളവർക്ക് ചുരുളൻ മുടിവേണം. വെളുത്തവൾക്ക് കറുത്ത ചെക്കനോടിഷ്‌ടം, കുറുത്തവന് വെളുത്ത പെണ്ണിനെ മതി. ബംഗാളിക്ക് കേരളത്തിലെത്താൻ കൊതി. കേരളക്കാർക്ക് ജർമ്മനിയിലെത്താൻ മോഹം. മലയാളി കുട്ടിക്ക് ഇംഗ്ലീഷ് സോങ്ങ് മതി. നാട്ടിൻപുറക്കാർക്ക് ടൗണിൽ താമസിക്കണം. ടൗണിലുള്ളവർക്ക് നാട്ടിൻ പുറത്തും. റേഡിയോ വാങ്ങാൻ കാശില്ലാത്തവന്
ടി വി വേണം. പത്താം ക്ലാസ്സ് പാസ്സാകാത്തവൾക്ക് ഡോക്ടറാ വണം. എന്തു കിട്ടിയാലും മതിവരാത്ത ആഗ്രഹങ്ങൾ..
ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിക്കാത്ത മനുഷ്യർ.
എല്ലാം എന്റെ ഭാര്യയ്ക്കും
എൻ്റെ മക്കൾക്കും മാത്രം മതി എന്ന ചിന്ത.
അയൽക്കാരന്റെ അടുപ്പിൽ പുക ഉയരുമ്പോൾ മനസ്സിൽ പക ഉയരുന്ന തൊട്ടയൽവാസി.. സഹോദരൻ നല്ലൊരു വീടുണ്ടാക്കിയാൽ, നല്ലൊരു വസ്ത്രം ധരിച്ചാൽ, നല്ലൊരു വണ്ടി വാങ്ങിയാൽ കായേനാകുന്ന കൂടപിറപ്പുകൾ, ഒരായു സ്സുകൊണ്ടദ്ധ്വാനിച്ചുണ്ടാക്കിയ ധനം നിമിഷങ്ങൾകൊണ്ട് അപഹരിച്ചെടുത്ത് ആഡംബര സുഖത്തിൽ കഴിയുന്ന കുറെ മനുഷ്യർ വേറെയും.അതെ. പ്രതികാര ദാഹികൾ നികൃഷ്ടമാ ർഗ്ഗത്തിലൂടെ നീതിപക്ഷത്തെ കഴുത്തറുത്തുതള്ളുന്ന കാലം, പെഴച്ചുണ്ടാക്കിയ പിതൃത്വം അപരൻ്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടുന്നവരുടെയും കാലം. പണം ഉണ്ടെങ്കിൽ എല്ലാരും ബന്ധുക്കളാ.. പണമില്ലെങ്കിൽ ബന്ധുക്കളെല്ലാം അപരിചിതരും. ഇരിപ്പിടത്തിന്റെ കാലുകൾ ഉടയാതിരിക്കുവാൻ അപരൻ്റെ ഉയിരിനെ തെരുവിൻ്റെ അന്ധകാരത്തിലേക്കെറിയുന്നഅധികാരമേൽക്കൊയ്മക്കായി അനീതി കൊണ്ടമ്മാനമാടുന്ന കാലം.
മക്കളെ ജർമ്മനിയിലേക്കും, കാനഡയിലേക്കും, ആസ്ട്രേ ലിയയിലേക്കും പറത്താൻ പഠിപ്പിക്കുന്ന മക്കളുടെ ജീവിത വിജയം മാത്രം കാണുന്ന.. സ്നേഹനിധിയായ മാതാപിതാക്കൾ അതിനായി അവർ ബാങ്കുദ്യോഗസ്ഥരുടെ കാലും കൈയ്യും പിടിച്ച് വലിയ പലിശക്കു വായ്‌പയെടുത്ത് ഉള്ള വീടും പറമ്പു മെല്ലാം ബാങ്കിനെഴുതിക്കൊടുത്ത് സന്തോഷത്തോടെ മക്കളെ പറത്തിവിട്ട് ബാങ്കിൻ്റെ മാസ അടവിനുള്ള പണമടക്കാൻ നിവൃത്തിയില്ലാതെ പലിശയും കൂട്ടുപലിശയും കേറി മുടിഞ്ഞു കുത്തുപാളയെടുത്ത് ഒരായുസ്സുമുഴുവൻ കഷ്‌ടപ്പെട്ടുണ്ടാ ക്കിയ ഒന്നാന്തരം സ്ഥലവും വീടും നഷ്‌ടപ്പെട്ട് വേദനയോടെ.. വെറും കൈയ്യോടെ.. പടികളിറങ്ങുമ്പോ.. മാതാപിതാക്കൾ പ്രതീക്ഷയോടെ മക്കളെയൊന്നു കൂടി വിളിക്കും..അപ്പോൾ ഒരു പക്ഷേ ഫോണിൽ ഇങ്ങനെ കേൾക്കാം.. താങ്കൾ വിളി ക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫാണ് വീണ്ടും ശ്രമിക്കുക...
ഓർക്കുക.., ഒരു കണക്കും കൂട്ടാതെ എല്ലാം മക്കൾക്കായി മാത്രം കൂട്ടുന്ന മാതാപിതാക്കളുടെ വിയർപ്പിൻ്റെ കണക്കും മക്കൾ കൂട്ടാതെ പോകരുത്.
രചന സിബി നെല്ലിക്കൽ
9 7 4 5 5 7 5 5 6 2
കൂരാച്ചുണ്ടുകാരനായ
സിബി നെല്ലിക്കൽ എഴുതിയ
'കഥ പറയും കിളിക്കൂട് ' കുട്ടികൾക്കും മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളെ പുൽകുന്ന കഥാസമാഹാരം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
വില 60 രൂപ