Page views

Pageviews:

ഫാദർ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് മലയോര മണ്ണിന്റെ ഉത്സവമാക്കിവർക്ക് നന്ദി

 
കല്ലാനോട്:  മലയോര കുടിയേറ്റ ഗ്രാമത്തിന് ആവേശാഹ്ലാദം പകർന്ന ഉത്സവദിനങ്ങൾ തത്കാലത്തേക്ക് 
അവസാനിക്കുകയാണ്. ജാതി- മത- പ്രായ- ലിംഗ ഭേദമന്യേ ഫുട്ബോളെന്ന വികാരത്തെ ഹൃദയത്തിലേറ്റി കഴിഞ്ഞ 11 ദിവസമായി നമ്മളിവിടെ ഒരുമിച്ചുണ്ടായിരുന്നു. ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്ത് നാടിനെ നിർമിച്ചെടുത്ത പ്രിയപ്പെട്ട വട്ടുകുളത്തച്ചനെയും പൂർവികരെയും നന്ദിയോടെ നമുക്ക് അനുസ്മരിക്കാം. അവരുടെ വിയർപ്പുത്തുള്ളികളാണ് നമ്മളിന്നനുഭവിക്കുന്ന നന്മകളെന്ന് മറക്കാതിരിക്കാം. 
കാൽപന്തുകളിയുടെ ആവേശച്ചരടിൽ നമ്മൾ കോർത്തെടുത്ത സൗഹൃദവും സാഹോദര്യവും തട്ടാതെ, പൊട്ടാതെ നമുക്ക് കാത്തുസൂക്ഷിക്കാം. 


രാപകൽ വ്യത്യാസമില്ലാതെ, 39മത് ടൂർണമെന്റ് ചരിത്രവിജയമാക്കാൻ ഓടിനടന്ന ടൂർണമെന്റ് കമ്മിറ്റിയെ കൃതജ്ഞതയോടെ ഓർക്കുന്നു. കണ്ണിനും കരളിനും 
കുളിർമയേകുന്ന അത്യുജ്ജ്വല പ്രകടനവുമായി കളിക്കളത്തിൽ നിറഞ്ഞാടിയ ഫുട്ബോൾ പ്രതിഭകൾക്ക് ബിഗ് സല്യൂട്ട്. കൊട്ടും കുരവയും 
കയ്യടിനൃത്തങ്ങളുമായി ഫുട്ബോൾ മാമാങ്കത്തെ ആവേശകൊടുമുടിയിൽ എത്തിച്ച പ്രിയപ്പെട്ട ആസ്വാദകരേ, നിങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ...


നിറച്ചുണ്ട സദ്യക്കൊപ്പം അമ്പലപ്പുഴ പാൽപായസം കണക്കേ 2025ലെ ടൂർണമെന്റ് ഇരട്ടിമധുരത്തിന്റെ സന്തോഷത്തിലേക്ക്‌ 
എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം,  കേരളത്തിന്റെ കറുത്തമുത്ത് സാക്ഷാൽ IM വിജയന്റെ സാന്നിധ്യം നമുക്ക് പകർന്ന ആവേശം ചെറുതല്ല. ചോർന്നൊലിക്കുന്ന 
ചെറ്റകുടിലിലിലെ പട്ടിണിപരിവട്ടത്തിൽനിന്ന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ 
ബഹുമതികളിലൊന്നായ പത്മശ്രീ വരെയെത്തിയ പ്രതിഭയാണ് ഇദ്ദേഹം. കീറിയ തുണികൊണ്ട് പന്തുണ്ടാക്കി കളിച്ച് നേട്ടങ്ങളുടെ കൊടുമുടി കേറിയ ചരിത്രമാണ് ഇദ്ദേഹത്തിന്റേത്. പ്രിയപ്പെട്ട വിജയൻ സാർ, സ്നേഹത്തോടെ അങ്ങയെ ഞങ്ങൾ ഓർക്കുന്നു.


സ്നേഹിതരേ, തോളോട് തോൾ ചേർന്ന് നിൽക്കുന്ന നന്മയുടെ മഹിത പാരമ്പര്യം ഇനിയുമിനിയും നമുക്ക് ഉയർത്തിപിടിക്കാം. വിദ്വേഷത്തിന്റെയും പോർവിളികളുടെയും അപസ്വരങ്ങൾ ചുറ്റിലുമുയരുമ്പോൾ നമ്മളൊന്നെന്ന സ്നേഹഗീതം ഉച്ചത്തിൽ പാടാൻ ഈ ഫുട്ബോൾ ഉത്സവം നമ്മളെ 
പ്രചോദിപ്പിക്കട്ടെ.

സ്നേഹത്തോടെ,

ഫാ. ജിനോ ചുണ്ടയിൽ 
ടൂർണമെന്റ് രക്ഷാധികാരി

Post a Comment

Previous Post Next Post