Page views

Pageviews:

വട്ടുകുളാരവാവേശം.. 2025.."⚽🔥🥅




ആവേശപ്പോരിൽ ചാലിടം വീണു : കലാശപോരാട്ടത്തിലേക്ക് നടന്ന് കയറി കല്ലാനോട്‌

MATCH_NO :10..⚽

വട്ടുകുളാരവാവേശം.. 2025.."⚽🔥🥅

അത്‌ലാന്റീസ്‌ കല്ലാനോട്‌ :1(പെനാൽറ്റി -3)
വിക്ടറി ചാലിടം കൂരാച്ചുണ്ട് :1(പെനാൽറ്റി -2)

✒️നിസാം കക്കയം 

കൂരാച്ചുണ്ട്: കേരളത്തിലെ ജനശ്രദ്ധയാകർശിച്ച നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായ നമ്മുടെ നാടിന്റെ അഭിമാനം ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി.ബെന്നി സാറാണ് ഇന്ന് ടീം അംഗങ്ങളെ പരിചയപ്പെടാൻ വീശിഷ്ട അതിഥിയായെത്തിയത്. ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, ഫാ.സുബിൻ കിഴക്കേവീട്ടിൽ, ടൂർണമെന്റ് കമ്മിറ്റി അംഗം മാത്യു കടുകൻമാക്കൽ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2021ലെ ഏറ്റവും മികച്ച ശാസ്ത്രീയ കുറ്റന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ നേടാനും ബെന്നി സാറിന് സാധിച്ചിരുന്നു. 


2003 ൽ പാനൂർ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 2010 ൽ സർക്കിൾ ഇൻസ്പെക്ടറായും ,2020 ൽ ഡി.വൈ.എസ് പിയായും സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ മികച്ച പോലീസ് സേവനത്തിത്തിനുള്ള അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ഈ കാലയളിവിനുള്ളിലാണ് കരസ്ഥമാക്കിയത്.

കൊച്ചി മരട് ഫ്ലാറ്റ് കേസ്, ടി.പി.വധക്കേസ്, ഹാദിയ കേസ്, പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ്, മാവോയിസ്റ്റ് കേസ്, മുട്ടിൽ മരം മുറി എന്നിവ വി.വി. ബെന്നി അന്വേഷണം നടത്തിയ കേസുകളിൽ പ്രധാനപ്പെട്ടതാണ്. 

കൂരാച്ചുണ്ടിലെ കർഷക കുടുംബമായ  വെള്ളാപ്പള്ളിൽ വർക്കി - മേരി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവനാണ് ബെന്നി . കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ അദ്ധ്യാപിക ബെറ്റ്സിയാണ് ഭാര്യ.

മലയോരമണ്ണിൽ നിന്നും ഉയർന്നു വന്ന പ്രിയപ്പെട്ട ബെന്നി സാറിന് ഹൃദയാഭിവാദ്യങ്ങൾ കൂടി ഈ അവസരത്തിൽ അറിയിക്കുന്നു..!

39-)മത് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ ആവേശകരമായ രണ്ടാം സെമി ഫൈനൽ മത്സരമായ ഇന്ന് ശക്തരായ വിക്ടറി ചാലിടം കൂരാച്ചുണ്ടും, അത്‌ലാന്റീസ്‌ കല്ലാനോടും ഏറ്റുമുട്ടുന്നു..!

ടോമേട്ടൻ പതിവ് ശൈലിയിൽ തകർക്കുകയാണ്.

ഇരു ടീമുകളെ കുറിച്ചും നേരത്തെ തന്നെ കുറച്ചധികം വിവരങ്ങൾ കൈമാറിയത് കൊണ്ട് കളിയിലേക്ക് കടക്കാം.. ചാലിടവും, കല്ലാനോടും  കൈരളിയുടെയും, കാപ്പിരിമാരുടെയും സമ്മിശ്രമായ ടീമുമായാണ് ഇരു ടീമും കളത്തിലിറങ്ങിയത്. മലപ്പുറം കരുത്തരായ മമ്പാടിനെയും, വാഴക്കാടിനെയും തകർത്താണ് ചാലിടം സെമിയിൽ കടന്നതെങ്കിൽ, BYE ടീം ആയ കല്ലാനോട്‌ വയനാടൻ ശക്തിയായ യുനൈറ്റഡ് എഫ്സി വയനാടിനെ മറികടന്നാണ് സെമിയിൽ എത്തിയത്. 

ശക്തരായ ടീമുകളാവുമ്പോൾ ഗോൾവർഷം ഒന്നുമുണ്ടാവില്ലായെന്ന് ആദ്യമേ കരുതിരിരുന്നു. MAN OF THE MATCH സ്ക്രീനിങ് കമ്മിറ്റിയിലുള്ള ഹാരിസ്ക പറഞ്ഞത് പോലെ "ഒന്നുകിൽ ആദ്യ ഗോൾ നേടുന്ന ടീം വിജയിക്കും അല്ലെങ്കിൽ പെനാൽറ്റി ഷൂടൗട്ടിലേക്ക് നീളും." ഈ സീസണിൽ ആദ്യമായാണ് കാപ്പിരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നത്തെ മത്സരത്തിന്. 

കളി തുടങ്ങി ആദ്യ മിനിറ്റുകൾ വളരെ സാവധാനമാണ് ഇരു ടീമുകളും നീക്കങ്ങൾ ആരംഭിച്ചതെങ്കിലും വേഗത്തിൽ തന്നെ മത്സരം കടുത്തു. ആദ്യ പകുതിയിൽ ഗോൾ നേടി ആധിപത്യം നേടുകയെന്ന കഴിഞ്ഞ മത്സരങ്ങളിലെ തന്ത്രത്തിലേക്ക് ഇരു ടീമുകളും ശക്തമായ നീക്കങ്ങളുമായി ഇരു വശത്തേക്കും മാറി മാറി വന്നെങ്കിലും ഗോൾ മാത്രം വിട്ടു നിന്നു.. നല്ല നല്ല അവസരങ്ങൾ ഇരു കൂട്ടർക്കും നഷ്ടമാവുന്നുമുണ്ടായിരുന്നു. പൊതുവേ നല്ല കളിയായിരുന്നു. നല്ല നീക്കങ്ങൾ, ക്ലാസിക് പാസിങ് തന്ത്രങ്ങൾ.. ഇരു ടീമുകളും ഒന്നിനൊന്നു മികച്ച നീക്കങ്ങൾ പുറത്തെടുത്തെങ്കിലും ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 0-0

രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ മികച്ച കളി പുറത്തെടുത്തതോടെ നല്ലൊരു മത്സരം പ്രതീക്ഷിച്ചെത്തിയ കാണികളുടെ മനം നിറഞ്ഞു. മത്സരത്തിന്റെ 32ആം മിനിറ്റിൽ ജേഴ്സി നമ്പർ 2:ഫാബുലി lന്റെ ഗോളിൽ ചാലിടം മുന്നിലെത്തിയെങ്കിലും, മിനിറ്റുകൾ മാത്രമാണ് ആഘോഷം നീണ്ടുനിന്നത്. ഏഴ് മിനിറ്റുകൾക്ക് ശേഷം 40ആം മിനിറ്റിൽ ജേഴ്സി നമ്പർ 11 ഷംസു കല്ലാനോടിന് വേണ്ടി ചാലിടത്തിന്റെ വല കുലുക്കി. സ്കോർ 1-1. 

മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
കല്ലാനോട്‌:✅❌✅✅❌
ചാലിടം:❌✅✅❌❌

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ഉജ്ജ്വലമായ പ്രകടങ്ങൾ കാഴ്ച വെച്ച മിഥുൻ ഒരു കാവൽമാലാഖയായി അവതരിച്ചപ്പോൾ വിജയം കല്ലാനോടിനൊപ്പം നിന്നു.. കന്നിയങ്കത്തിൽ ജേതാക്കളാവുകയെന്ന കോയിൻസിന്റെ നേട്ടത്തിലേക്കുള്ള ചാലിടത്തിന്റെ കുതിപ്പിനും ഇവിടെ തിരശീല വീണു. 

എന്നാലും ടൂർണമെന്റിൽ ചാലിടം ടീം ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല എന്ന് നന്ദിയോടെ ഓർക്കുന്നു.. നല്ല ടീമിനെ കൊണ്ട് വന്ന് കാണികളുടെ മനം കവരുന്ന കളിമികവ് പുറത്തെടുത്തതിന്, വാദ്യമേളങ്ങളും, കൊട്ടും കുരവയുമായി ആവേശം വിതറിയതിനു ഒരു കായിക ആസ്വാദകനെന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ ഇത്തരം കാഴ്ചകൾ ഞങ്ങൾക്ക് നഷ്ടമായേനെ.. 🥰

മറ്റൊരു കാര്യം കൂടിയുണ്ട്,
ഏതൊരു ടീമിന്റെയും നാടിന്റെയും കൂട്ടായ്മയുടെയും കരുത്തും ആവേശവുംഎന്ന് പറയുന്നത് ആ നാട്ടിലെയും, കൂട്ടായ്മയിലെയും ചെറുപ്പക്കാരാണ് എന്നത് തീർച്ച. ചാലിടത്തിന് വേണ്ടി മുറവിളി കൂട്ടിയ ആ യുവമിഥുനങ്ങൾ നാടിന്റെ പ്രതീക്ഷയാണ്. മഹാന്മാർ പറഞ്ഞത് പോലെ ലോകത്തിന്റെ ചരിത്രം മാറ്റി കുറിക്കാൻ കഴിവുള്ളവരാണ് ചെറുപ്പക്കാരും വിദ്യാർഥികളും... ചാലിടത്തിന് യുവ പോരാളികൾക്ക്, ആ കൂട്ടായ്മക്ക് നാടിന്  വേണ്ടി പലതും ചെയ്യാൻ സാധിക്കും..എല്ലാ ആശംസകളും പ്രിയരേ.. 🥰

ഇനി കലാശപോരാട്ടത്തിലേക്ക് വരാം..

39-)മത് വട്ടുകുളം സ്മാരക ഫുട്‌ബോൾ ടൂർണമെന്റിന്റെ ഒരു വശത്ത് കല്ലാനോട്‌ എങ്കിൽ മറുവശത്ത് ടൂർണമെന്റിലെ കറുത്ത കുതിരകളായ MYC കക്കയമാണ്. 

തോൽക്കാൻ മനസ്സില്ലാത്തവരാണ് കല്ലാനോട്‌ എന്നതിൽ തർക്കമില്ല.. എന്നാൽ വിട്ടു കൊടുക്കാൻ മനസ്സില്ലാത്തവരെ പോലെ പടക്കളത്തിൽ മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുത്ത കക്കയത്തിന്റെ യുവ പോരാളികൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന്ന് കണ്ടറിയാം.. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ടവീര്യവുമായി കക്കയവും, വിട്ടു കൊടുക്കാൻ മനസ്സില്ലാത്തവരുടെ കരുത്തുമായി കല്ലാനോടും ജൂബിലി സ്റ്റേഡിയത്തിൽ കലാശപോരാട്ടത്തിനിറങ്ങുമ്പോൾ വിജയം ആർക്കൊപ്പമെന്നത് കണ്ടറിയേണ്ടി വരും.

രണ്ട് ടീമും ഫൈനലിൽ എത്തുന്നത് തന്നെ നീണ്ട ഇടവേളക്ക് ശേഷമാണെന്നതും കൗതുകരമായ മറ്റൊരു പ്രത്യേകതയാണ്.. ഇരു ടീമുകൾക്കും വിജയാശംസകൾ..!

കലാശപോരാട്ടത്തിന്റെ മറ്റൊരു പ്രത്യേകത ടൂർണമെന്റിന്റെ മുഖ്യാതിഥിയായി എത്തുന്ന പത്മശ്രീ ഐ.എം.വിജയനാണ്.

കഴിഞ്ഞ ഞായറാഴ്ച പോലീസ് സേനയ്ക്കൊപ്പമുള്ള അവസാന റിപ്പബ്ലിക് പരേഡിന് തയ്യാറെടുക്കുമ്പോഴാണ് പുരസ്കാരവാർത്ത വിജയൻ അറിയുന്നത്. "എനിക്കിത് ഇരട്ടിമധുരമാണ്. ഏപ്രിലിൽ സർവീസിൽനിന്ന് വിരമിക്കുന്നതിന് മുൻപ് കിട്ടിയതിൽ സന്തോഷം'' - പദ്മശ്രീയുടെ നിറവിൽ സന്തോഷം കൊണ്ട് മുറിഞ്ഞുപോകുന്ന വാക്കുകളിൽ ഐം.എം. വിജയനെന്ന ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം പുരസ്കാരത്തിന്റെ മധുരം മാതൃഭൂമിയോട് പങ്കുവെച്ചു.

ഫുട്ബോളിൽ ഒപ്പം കളിച്ചവരും പിന്നീടെത്തിയവരും പദ്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ പരിഭവങ്ങളില്ലാതെ തൃശ്ശൂർ അയനിവളപ്പിൽ മണി വിജയൻ ഫുട്ബോളിനൊപ്പം തന്നെയുണ്ടായിരുന്നു. 2020-ൽ കിട്ടുമെന്നുറപ്പിച്ചശേഷമാണ് പുരസ്കാരം തെന്നിനീങ്ങിയത്. ഇത്തവണ അപ്രതീക്ഷിതമായി പദ്മശ്രീ അർഹിച്ച കൈകളിലേക്ക് തന്നെയെത്തുന്നു.

എം.എസ്.പി.യിൽ അസി. കമാൻഡന്റായ ഐ.എം. വിജയൻ കളിക്കളത്തിൽനിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും ഫുട്ബോളിനൊപ്പമുള്ള യാത്രയിൽനിന്ന് മാറിയിട്ടില്ല. കേരള പോലീസ് ഫുട്ബോൾ ടീമിനൊപ്പം വിവിധ തസ്തികളിൽ താരമുണ്ട്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനാണ്.


1992-ൽ ഇന്ത്യൻ ടീമിനായി അരങ്ങേറിയ താരം 72 മത്സരങ്ങളിൽ നിന്ന് 29 ഗോൾ നേടി. 1992 മേയ് ഒമ്പതിന് പാകിസ്താനെതിരേയായിരുന്നു ആദ്യഗോൾ. 2003-ൽ ഉത്തരകൊറിയക്കെതിരേ കളിച്ചാണ് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചത്. മൂന്ന് തവണ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ടീമിൽ അംഗമായി. 1993 നെഹ്റുകപ്പിൽ മികച്ച താരത്തിനുളള പുരസ്കാരം നേടി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികച്ചതാരത്തിനുള്ള പുരസ്കാരം മൂന്നു തവണ നേടി.


കേരള പോലീസ്, മോഹൻ ബഗാൻ, ജെ.സി.ടി. മിൽസ് ടീമുകൾക്കൊപ്പം ഫെഡറേഷൻ കപ്പും കേരളം, ബംഗാൾ ടീമുകൾക്കൊപ്പം സന്തോഷ് ട്രോഫിയും നേടി. എഫ്.സി.കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബുകൾക്കായും കളിച്ചു. 2003-ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. ചലച്ചിത്രതാരമായി തിളങ്ങി. രാജിയാണ് ഭാര്യ. ആരോമൽ, അർച്ചന, അഭിരാമി എന്നിവരാണ് മക്കൾ.

രാജ്യത്തിന്റെ കറുത്ത മുത്തിനെ വരവേൽക്കാൻ മലയോരം ഒരുങ്ങി കഴിഞ്ഞു.. 

പ്രിയപ്പെട്ട ഐ.എം.വിജയൻ, കോടികണക്കിന് കാൽപന്ത് ആസ്വാദകരുടെ മനം കവർന്ന താര രാജാവേ, അങ്ങേക്ക് മലയോര കുടിയേറ്റ മണ്ണിലേക്ക് ഏറെ സ്നേഹത്തോടെ സുസ്വാഗതം.. 🥰

✍🏿നിസാം കക്കയം

Post a Comment

Previous Post Next Post