പേരാമ്പ്ര: വർണബലൂണുകളും ആരവങ്ങളുമുണ്ടായില്ല, പ്രവേശനോത്സവദിനത്തിൽ അടഞ്ഞുകിടന്ന ക്ലാസ്‌മുറികളിൽ നിശ്ശബ്‌ദതമാത്രം നിറഞ്ഞു. കുറച്ചുകാലമായി വിരലിലെണ്ണാവുന്ന കുട്ടികൾമാത്രം പഠിച്ചിരുന്ന പേരാമ്പ്ര ഗവ. വെൽഫെയർ എൽപി സ്‌കൂളിൽ ഇത്തവണ ആരും പ്രവേശനം നേടാനെത്തിയില്ല. കഴിഞ്ഞ തവണ മൂന്നാംതരത്തിലുണ്ടായിരുന്ന കുട്ടി മറ്റൊരു സ്കൂളിലേക്ക് ടിസി വാങ്ങിപ്പോവുകയും ചെയ്‌തു. ഇതോടെ മുക്കാൽനൂറ്റാണ്ടായി അക്ഷരവെളിച്ചം പകർന്ന സ്‌കൂളിന് താഴുവീണു.
കഴിഞ്ഞവർഷം പ്രധാനാധ്യാപികയായിരുന്ന എം.വി. ഷൈമലത രാവിലെത്തന്നെ സ്കൂളിലെത്തി ഓഫീസ് മുറി തുറന്നിരുന്നു. ആരെങ്കിലും പ്രവേശനം നേടാൻ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. ആരും വരാത്തതിനാൽ പിന്നീട് മുറി പൂട്ടിയിറങ്ങി. ഷൈമലത ടീച്ചറെ മറ്റൊരു സ്‌കൂളിലേക്ക് ഇത്തവണ മാറ്റിനിയമിച്ചിട്ടുണ്ട്. കുട്ടികൾ ഇല്ലാത്തതിനാൽ സ്‌കൂളിൽ അധ്യാപകർ ആരെയും ഇത്തവണ നിയമിച്ചിരുന്നില്ല. വിവരം ഡിഡിഇക്ക് റിപ്പോർട്ട് ചെയ്യുമെന്നും പ്രാദേശികതലത്തിൽ സ്‌കൂൾ നിലനിർത്താൻ ഒരുശ്രമംകൂടി നടത്തുന്നുണ്ടെന്നും പേരാമ്പ്ര എഇഒ കെ.വി. പ്രമോദ് പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രദേശത്ത് സർവകക്ഷിയോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ഒന്നാംതരത്തിൽ ഒരാളാണ് ചേർന്നിരുന്നത്. തുടക്കത്തിൽ ഓരോ ക്ലാസിലും ഓരോരുത്തരായി നാല് വിദ്യാർഥികളുണ്ടായിരുന്നുവെങ്കിലും പിന്നീട് മൂന്നുപേരും ടിസി വാങ്ങിപ്പോയി. അവസാനമായപ്പോൾ ഒരാൾമാത്രമാണ് ശേഷിച്ചിരുന്നത്. അതോടെ തസ്തികയില്ലാതെ മൂന്ന് അധ്യാപകരും മറ്റിടങ്ങളിലേക്ക് പോയി. മുറ്റത്ത് കളിക്കാൻ കുട്ടികളുടെ പാർക്കും ടൈൽ വിരിച്ചതറയും ഫാനുള്ള ക്ലാസ്സുമുറികളും എല്ലാമിവിടെയുണ്ട്. എന്നിട്ടും, കുറച്ചുകാലമായി സാംബവ വിഭാഗത്തിലെ വിദ്യാർഥികൾമാത്രമാണിവിടെ പഠിക്കാൻ എത്തിയിരുന്നത്. കൂടുതൽ വിദ്യാർഥികളെ എത്തിക്കാൻ ശ്രമങ്ങൾനടന്നെങ്കിലും ഫലമുണ്ടായില്ല. 2022-ൽ 11 കുട്ടികൾ സ്‌കൂളിലുണ്ടായിരുന്നു.
സ്കൂൾ സന്ദർശനത്തിനിടെ കുട്ടികൾ കുറവുള്ള കാര്യം അറിഞ്ഞപ്പോൾ 2022-ൽ പേരാമ്പ്ര എഇഒ ഓഫീസിലെ രണ്ട് ക്ലാർക്കുമാരുടെ മക്കളെ ഇവിടെ ചേർത്ത് മാതൃക കാട്ടിയിരുന്നു. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ 20018-19ലും 2019-20 വർഷത്തിലും സ്കൂളിൽ ഇതരസമുദായത്തിൽപ്പെട്ട വിദ്യാർഥികളെ ചേർക്കാനും മുന്നിട്ടിറങ്ങിയിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്ന് വാഹനം ഏർപ്പെടുത്തിയാണ് ഇവർ വന്നിരുന്നത്.
അക്കാലത്ത് 21 വിദ്യാർഥികൾ സ്കൂളിൽപഠിച്ചിരുന്നു. ഇവർ പോയതോടെ വീണ്ടും കുട്ടികൾ കുറയുന്ന സ്ഥിതിയായി.
വർഷങ്ങൾക്കുമുൻപ് എല്ലാ വിഭാഗത്തിലുമുള്ള ഒട്ടേറെ വിദ്യാർഥികളുള്ള സ്കൂളായിരുന്നു ഇതെന്ന് 1980-കളിൽ പഠിച്ച അരിപ്പായിൽ സുനിൽ ഓർമ്മിക്കുന്നു.
എന്നാൽ, പിന്നീട് പ്രദേശത്തെ മറ്റു വിദ്യാർഥികളെല്ലാം മറ്റുളള സ്‌കൂളുകളിലേക്ക് മാറുകയും ചേർമലയിൽ സാംബവ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ വിദ്യാർഥികൾമാത്രം പഠിക്കുന്ന സ്കൂളായി മാറുകയുമായിരുന്നു. പരോക്ഷമായ ജാതിവിവേചനത്തിൻ്റെ തെളിവാണിതെന്ന് ആരോപിച്ച് വിവിധ സംഘടനകളും നേരത്തേ രംഗത്തെത്തിയിരുന്നു.
സ്കൂളിന് തൊട്ടുത്തുതന്നെ മറ്റൊരു എയ്ഡഡ് എൽപി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും കുട്ടികളുടെ എണ്ണം കുറവാണ്.
അന്ന് ധാരാളം കുട്ടികളുണ്ടായിരുന്ന സ്കൂൾ
ഏഴുപതുകളിൽ ഞങ്ങൾ പഠിക്കുന്ന കാലത്ത് എല്ലാരംഗത്തും സജീവമായിരുന്നു പേരാമ്പ്ര സർക്കാർ വെൽഫെയർ എൽപി സ്കൂൾ. നാല്പതോളം വിദ്യാർഥികൾ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ അക്കാലത്ത് പഠിച്ചിരുന്നു. സാംബവ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് പുറമേ എല്ലാ സമുദായത്തിലുമുള്ളവർ അക്കാലത്ത് ഒരുമിച്ചിരുന്ന് പഠിച്ചിരുന്നു.
എരവട്ടൂർ മേഖലയിൽ നിന്നൊക്കെ ഒട്ടേറെ വിദ്യാർഥികളെത്തി. കായികരംഗത്തൊക്കെ ഏറെ മികവ് പുലർത്തിയിരുന്നു.
സാമൂഹികപ്രവർത്തകൻ കൂടിയായ മൂടാടി സ്വദേശി സദാശിവൻ മാഷായിരുന്നു പ്രധാനാധ്യാപകൻ. വളരെക്കാലം അദ്ദേഹം സ്‌കൂളിൽ എല്ലാ കാര്യത്തിനും നേതൃത്വം നൽകി. അഞ്ചാംതരത്തിൽ പുതിയ സ്കൂളിലെത്തി കണക്കിന് പരീക്ഷ നടത്തിയപ്പോൾ വെൽഫെയർ സ്കൂളിലെ വിദ്യാർഥികളായിരുന്ന അഞ്ചുപേർക്ക് മികച്ച മാർക്ക് ലഭിച്ചതും അധ്യാപകൻ അഭിനന്ദിച്ചതും ഇപ്പോഴും ഓർമ്മയിലുണ്ട്.
1995 കാലം വരെയൊക്കെ ധാരാളം കുട്ടികളുള്ള സ്‌കൂളായിരുന്നു അത്.
സർക്കാർ സർവീസിൽ ഉൾപ്പടെ വിവിധ മേഖലകളിൽ ഇവിടത്തെ പൂർവവിദ്യാർഥികൾക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.