Page views

Pageviews:

മിന്നൽ ചുഴലി; ചക്കിട്ടപാറയിലും നരിനടയിലും ലക്ഷങ്ങളുടെ കൃഷിനാശം



✒️ജോബി മാത്യു 

ചക്കിട്ടപാറ : മലയോരത്ത് വ്യാഴാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ ചക്കിട്ടപാറയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകിവീണു.
വ്യാപകമായി കൃഷിനശിച്ചു. വൈദ്യുതപോസ്റ്റുകളും ലൈനുകളും തകർന്നു.ഏഴായിരത്തോളം ഉപഭോക്താക്കളെ വൈദ്യുതി മുടങ്ങിയ പ്രശ്‌നം ബാധിച്ചു.
നരിനട റോഡിലും ചക്കിട്ടപാറ അങ്കണവാടി റോഡിലും മരങ്ങൾ കടപുഴകിവീണ് ഗതാഗതതടസ്സമുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. കൃഷിവകുപ്പ് കൃത്യമായ നഷ്ടം ശേഖരിച്ചുവരുകയാണ്.
രാത്രി 10.30-ഓടെയാണ് പഞ്ചായത്തിലെ 9, 12, 13 വാർഡുകളിൽപ്പെട്ട ചക്കിട്ടപാറ, നരിനട മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. നരിനട പനമറ്റത്തിൽ ജിന്റോ തോമസിന്റ റബ്ബർത്തോട്ടവും കുലച്ച നേന്ത്രവാഴകളും പാടെ നശിച്ചു.
110-ഓളം റബ്ബറും 250-ഓളം വാഴയും 120 കവുങ്ങും മറ്റുമരങ്ങളും ഒടിഞ്ഞുവീണു. നരിനട താനിയോട്ടിൽ സുരേഷ് കനവിന്റെ വീട്ടുപറമ്പിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞുവീണു. 20 കവുങ്ങും 50 വാഴയും കൂടാതെ ജാതി, തെങ്ങ് തുടങ്ങിയവയും നശിച്ചതായി സുരേഷ് പറഞ്ഞു.


നരിനടയിലെ പാറപ്പുറത്ത് ആനീസിന്റെ ഏക വരുമാനമാർഗമായിരുന്ന റബ്ബർത്തോട്ടവും കാറ്റിൽ നശിച്ചു. 40-ഓളം റബ്ബർ ഒടിഞ്ഞുവീണു. ഒരെണ്ണം വീടിനുമുകളിലേക്കാണ് വീണത്. നരിനട അത്തിക്കോളിൽ കുഞ്ഞമ്മദ്, അത്തിക്കോളിൽ അസീസ്, നന്ദ്യാട്ട് ജോസഫ്, വല്ലനാട്ട് ജോയി, വല്ലനാട്ട് സിജോ, കോമത്ത് സാജിത, പാറുക്കുന്നേൽ ഷൈജൻ, കുറ്റിപ്പിലായിൽ ശ്രീനിവാസൻ, പാറപ്പുറത്ത് ഫിലിപ്പ് വർക്കി, പുളിക്കൽ നാരായണൻ, നെല്ലിക്കാമണ്ണിൽ ജോയ്, മുക്കള്ളിൽ വിജയകുമാർ എന്നിവരുടെ പറമ്പിലും കാറ്റ് നഷ്ടമുണ്ടാക്കി.
വിരണപ്പുറത്ത് വി.പി. മൂസയുടെ വീടിനുമുകളിൽ മാവുവീണ് കോൺക്രീറ്റിനുമുകളിലെ 100-ഓളം ഓട് തകർന്നു. വാഴപ്പള്ളി അമ്മിണി താമസിക്കുന്ന ഷെഡ്ഡിന്റെ മേൽക്കൂരയായിട്ട ഷീറ്റ് കാറ്റിൽ പറന്നുപോയി.

ചക്കിട്ടപാറ പെരുവേൽ ക്ഷേത്രത്തിനുസമീപത്തെ വിനയപുരി അനിയന്റെ വീടിനുമുകളിലേക്ക് മട്ടിമരം കടപുഴകിവീണ് നാശനഷ്ടമുണ്ടായി. സമീപത്തെ ഡോ. ലീലയുടെ വീട്ടിലെ വാഴത്തോട്ടവും പ്ലാവും കവുങ്ങും കാറ്റിൽ ഒടിഞ്ഞുവീണു.


എടത്തുണ്ടിൽ റോസമ്മയുടെ വീടിനുമുകളിലേക്ക് മരംവീണു. പാറയിൽ രഘുവരന്റെ 30-ഓളം റബ്ബർമരങ്ങൾ ഒടിഞ്ഞുവീണു. കണിയാങ്കണ്ടി അശോകന്റെ മതിലിടിഞ്ഞുവീണു. മാളിയേക്കൽ ബേബിയുടെ 40 റബ്ബറും 20 കവുങ്ങും തേക്കും പ്ലാവും തെങ്ങും കൊക്കൊയും കുരുമുളകുകൊടിയും നശിച്ചു. കണിയാംകണ്ടി ആണ്ടി, എടാട്ട് ഷിബു എന്നിവരുടെ കൃഷിയും നശിച്ചു.

Post a Comment

Previous Post Next Post