ചക്കിട്ടപാറ: പഞ്ചായത്തിൻ്റെ 2025 - 26 സാമ്പത്തിക വർഷത്തിൽ 65.93 കോടി രൂപ വരവും 65.43 കോടി രൂപ ചെലവും 50 ലക്ഷം രൂപ മിച്ചമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിൽ പൂർണമായും പണം നൽകുന്നതിനായി 5 കോടി രൂപ നീക്കിവച്ചു. ഭവന പുനരുദ്ധാരണത്തിന് 25 ലക്ഷം മാറ്റിവച്ചു.
റോഡ് നവീകരണത്തിനു 3 കോടിയും കമ്യൂണിറ്റി ഹാൾ നവീകരണത്തിനു 1.5 കോടിയും വന്യമൃഗ ശല്യത്തിനെതിരെ സൗരവേലി നിർമിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. പെരുവണ്ണാമൂഴി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് മത്സ്യസംസ്കരണ യൂണിറ്റിനു 10 ലക്ഷവും
പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മുട്ടക്കോഴി വിതരണത്തിനു 20 ലക്ഷം രൂപയും വകയിരുത്തി.
ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവിന് 15 ലക്ഷവും, കാലിത്തീറ്റ സബ്സിഡിക്ക് 16 ലക്ഷവും, 27 അങ്കണവാടികൾ എസി സൗകര്യത്തിനു 13.5 ലക്ഷവും ഉൾപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷരായ സി.കെ.ശശി, ഇ. എം. ശ്രീജിത്ത്, ബിന്ദു വൽസൻ, മെംബർമാരായ കെ.എ.ജോസു കുട്ടി, ലൈസ ജോർജ്, ഇ.പി.നു സറത്ത്, എം.എം.പ്രദീപൻ, രാജേ ഷ് തറവട്ടത്ത്, ബിന്ദു സജി, വിനീത മനോജ്, വിനിഷ ദിനേശൻ എന്നിവർ പ്രസംഗിച്ചു.