Page views

Pageviews:

അപകടസാധ്യത ഒളിപ്പിച്ച് ജലാശയങ്ങൾ



"സഞ്ചാരികൾ 
നാട്ടുകാരുടെ വാക്കുകൾ കേൾക്കണം"

✍🏿 നിസാം കക്കയം

നീന്തൽലറിയാമെങ്കിലും പുഴയിലിറങ്ങുമ്പോൾ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പാണ് ഞായറാഴ്ച കരിയാത്തുംപാറയിൽ നടന്ന മുങ്ങി മരണം നൽകുന്ന പാഠം. ജലാശയങ്ങളെ കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെ വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നതും അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി ജോർജ് മുങ്ങി മരിച്ചത്. 


അപകടം നടന്ന് ഇരുപത് മിനിറ്റുകൾക്ക് ശേഷം സ്ഥലത്തെത്തിയ നാട്ടുകാരാണ് ജോർജിനെ മുങ്ങിയെടുത്തത്. പ്രദേശവാസികളായ സോണി ജോൺ വെളിയത്ത്, ഷൈജു പുതുക്കൂടി, റെജി പുന്നറവിള, സോളമൻ റെജി , രമേശൻ കരിയാത്തുംപാറ , ടിൽസ് പടലോടി എന്നിവർ രക്ഷാപ്രവർത്തനത്തിന്  നൽകി.

സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് അപകടം നടന്നത്. കരിയാത്തും പാറ മേഖലയിൽ അഞ്ച് വർഷത്തിനിടെ 12-ഓളം പേർ മരിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രം ഗൈഡ്മാരെ നിയമിച്ച് സഞ്ചരികൾക്ക് പുഴയിലിറങ്ങുന്നതിന് നിയന്ത്രണമേർപെടുത്തിയാണ് തുറന്നത്.

അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവരാണ് മുങ്ങിമരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും.

നന്നായി നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലായിരിക്കും.മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത് ഇങ്ങനെയാണ്. പല വിധത്തിൽ പുഴകൾ അപകടക്കെണിയാകാം. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവ അപകടമുണ്ടാക്കും. ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. പുഴയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെ വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽ തന്നെ അപകട സാധ്യത കുറയും.


വെള്ളത്തിൽ വീണയാളിനെ രക്ഷപ്പെടുത്താൻ ചാടുന്നയാളും ശ്രദ്ധിക്കണം. നന്നായി നീന്തലറിയാവുന്ന ആളാണെങ്കിൽ മാത്രമേ ചാടാവൂ. പലപ്പോഴും മരണസംഖ്യ കൂട്ടുന്നത് എടുത്തുചാട്ടമാണ്. വെള്ളത്തിൽ വീണവർക്കു കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. അതിനു കഴിഞ്ഞില്ലെങ്കിൽ നന്നായി നീന്താൻ അറിയാവുന്നവർ മാത്രം ചാടണം. വെള്ളത്തിൽ അപകടത്തിൽ പെട്ടയാൾ രക്ഷാപ്രവർത്തകന്റെ ശരീരത്തു കയറിപ്പിടിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഈ പിടിത്തം രണ്ടുപേരെയും മുക്കിക്കളയും.

Post a Comment

Previous Post Next Post